കിലുക്കാംപെട്ടിതന്നമ്മ പറഞ്ഞു
ഇതെങ്ങിനെയോ
കിലുക്കിയാല്‍
ആരും പാടാത്ത
പാട്ട് പാടും
ലേതൊക്കെയോ
തിരഞ്ഞെടുത്ത്
നിരത്തിയാല്‍
നിന്റെ വിരല്‍ത്തുമ്പില്‍
അഗ്നിയും പൂവും
വിരിയും
അക്ഷമയില്‍
വിവശയായി ഞാന്‍
കിതച്ചു
‘എങ്ങിനെ..യെങ്ങിനെയമ്മേ..’
മന്ത്രിച്ചതുപോലെ..
പാതീമയക്കമായ്
പാതീവെളിച്ചമായ്
ഓർമ്മതൻ തുഞ്ചത്ത് ചാഞ്ചാടിനിൽക്കവേ
അങ്ങുമിങ്ങുംതാളമിട്ടുമാറുന്നപോൽ
അവ്യക്തമായിക്കിലുങ്ങും ചിലങ്കകൾ..
എങ്ങിമിരുട്ടിൻ യവനികവീഴവേ
ചുറ്റുംകതകുകളോരോന്നടയുന്നു
ഉള്ളിൽക്കടന്നങ്ങിരുന്നു ധ്യാനത്തിനായ്,
മെല്ലെത്തുറക്കുന്ന ജാലകക്കീഴിലായ്
ആരോവിടർത്തുന്നു കാലടിപ്പാടുകൾ
രംഗപൂജയ്ക്ക് പൂവാരീയെറിഞ്ഞപോൽ
ഓർക്കാതിരിയ്ക്കേ നടുവിലെമുറ്റത്തു
മോടീയിറങ്ങിതൻ പാവാടനീർത്തിയ-
ങ്ങോരോചുഴറ്റിലുമോരായിരം തുള്ളി
ചുറ്റുംതെറിപ്പിച്ചുമെന്നെക്കുളിർപ്പിച്ചു-
മുന്മത്തമാടുന്ന വർഷകാലദ്രുത
നാടോടിനൃത്തച്ചുവടു പകർന്നവൾ
താളംതുടിയ്ക്കും പദങ്ങൾക്കുചുറ്റിലും
വൃത്തംചമയ്ക്കും തളികയിലേറവേ
‘ആകാമെനിയ്ക്കുമിന്നീനൃത്തചാതുരി’-
യെന്നപോൽക്കുച്ചിപ്പുടീവേഷമാർന്നവൾ
കാലസർപ്പത്തിന്റെ ദംശനവ്യാധിയി-
ലാകേത്തളർന്നൂ വിവശംകിടക്കവേ
നീറും മുറിപ്പാടിലോരോന്നിലും ചുണ്ട്
ചേർത്തുവെച്ചൂറ്റീ ഫണം പൊക്കിയാടുവോൾ
മായപോൽ മാറാലന്നൂൽപ്പരപ്പിൽച്ചിറ-
കൊട്ടിപ്പിടിയ്ക്കുന്ന പക്ഷിയ്ക്ക് ശാന്തിയായ്
ആകാശവർണ്ണങ്ങൾ പീലിയിലേറ്റുവി-
ടർത്തീ മയൂരമായ് ചോട് വെയ്ക്കുന്നവൾ
ആഴമളക്കാനിറക്കുന്ന വാളിൻ ത-
ലപ്പിൽനിന്നിറ്റിയ രക്തകണങ്ങളെ
ഏറ്റുവാങ്ങീത്തിരുനെറ്റിയിൽ ചാർത്തവേ
കാൽച്ചിലമ്പിട്ട് വെളിച്ചപ്പെടുന്നവൾ
തൂലികത്തുമ്പിൽനിന്നൂർന്നിറങ്ങീ ഗൂഢ-
മാത്മദലത്തിൽ മയങ്ങിക്കിടക്കുവോൾ
തേടിയെത്തും മിഴിത്തൂവൽ തഴുകവേ
കാവ്യലഹരിയിലാടിത്തിമിർപ്പവൾ
മുന്തിരീത്തേനിന്റെ പാനപാത്രം ചുണ്ടി-
ലിറ്റിച്ച് സർവ്വം കിനാവായി മഞ്ഞുപോൽ
നേർത്തലിഞ്ഞില്ലാതെയാകുന്നൊരുന്മത്ത
മാത്രയിലേയ്ക്കെന്നെ യാത്രയാക്കീ,വീണ്ടും
നിത്യനിഗൂഢതപൂക്കും തമസ്സിന്റെ
തീരങ്ങളിൽമിന്നി മായുന്നു നൂപുരം.
ഇതിനുമുന്‍പുള്ള കാതോരം
പോസ്റ്റ് ഗൂഗിള്‍ കണ്ടമട്ട് വെച്ചിട്ടില്ല!
ഇതു വീണ്ടുമൊരു പരീക്ഷണപ്പറക്കല്‍...
ഗൂഗിള്‍ തള്ളിപ്പറഞ്ഞ പുതിയൊരു
ബ്ലോഗിതാ ഇവിടെ
അലസക്കാഴ്ച്ചയുടെ
കുഞ്ഞുതിരശീലയില്‍
നിലാവുണര്‍ന്നപോലെ..
കറുപ്പും വെളുപ്പും
മിനുങ്ങിത്തുടങ്ങുമ്പോള്‍
‘ നാടന്പാട്ടിന്റെ മടിശീലകിലുക്കി ‘
സ്നേഹം കൈമാറുന്ന
നസീറും ശ്രീവിദ്യയും.
ആപ്പാടവരമ്പിലൂടെ
അല്‍പ്പം നടന്നുകേറി
വലത്തോട്ട് തിരിഞ്ഞാല്‍
അടുത്ത മുക്കായി.
അവിടെക്കാത്തുനിന്ന്,
സ്വപ്നച്ചിറകിലെന്നപോലെ
ഒഴുകിയെത്തുന്ന
'പഴങ്കഥപ്പാട്ട് ' എന്ന
ആദ്യത്തെ ബസ്സില്‍ക്കേറി,
പുറകോട്ട് യാത്രചെയ്താല്‍
നഗരഹൃദയമായി..
എന്റെയിടമായി!
" ഹോസ്റ്റലാണോ ഹോസ്പ്പിറ്റലാണോ"
എന്നൊക്കെയന്വേഷിച്ചു
വഴിതെറ്റിയെത്തുന്നവര്‍ക്ക്
ഔപചാരികതയുടെ
മഞ്ഞച്ചായം തേച്ച
ഇരുനിലക്കെട്ടിടം.
പക്ഷെ,ഒതുക്കുകള്‍കയറുമ്പോള്‍,
താമരവളയം കൊണ്ട്
കൊണ്ടാട്ടം വറക്കുന്ന
വേളിച്ചെണ്ണ വാസന,
നീണ്ട ഇടനാഴിയിലൂടെ-
യൊഴുകിവന്നു വരവേല്‍ക്കുന്നുണ്ടാവും.
അകത്തെമുറിയിലമ്മ
കടുത്ത ശ്വാസമ്മുട്ടലിനിടയിലും
'മലയാളനാട്' വായിച്ച്
കണ്ണടയൂരും മുന്‍പേ
"നല്ല കഥ" എന്നു
പേജിനടിയില്‍ കുറിക്കുന്നുണ്ടാകും
അഛന് കോടതിവേഷത്തില്‍,
ചുമരിലെ പടത്തിലിരുന്നു
അതുനോക്കിച്ചിരിക്കുന്നുണ്ടാകും.
തളത്തില്‍ വല്യേട്ടന്‍,
മേശ നിറയുന്ന പഴയ
'മര്‍ഫി'റേഡിയോയുടെ
പൊട്ടലും ചീറ്റലും അവഗണിച്ചു
സൂചി തിരിച്ചു തിരിച്ചു
'മെല്‍വില്‍ ഡി മെല്ലോ'യുടെ
വാര്‍ത്ത പിടിച്ചെടുക്കുകയും
കൂട്ടത്തില്‍
പ്രധാനമന്ത്രിയെ-
പ്പഴിക്കുന്നുമുണ്ടാകും
" വിധവകള്‍ നാടുഭരിച്ചാല്‍
ഗുണം പിടിക്കില്ല"
കാര്യസ്ഥന് പണിക്കരമ്മാവന്,
വരവ്-746 രൂപ 43 പൈസ
ചിലവ്-746 രൂപ 43പൈസ
എന്നു കൃത്യമായി
കണക്കെഴുതിയുണ്ടാക്കിയ പുസ്തകം
അമ്മയെക്കാണിച്ചു ബോധിപ്പിക്കാനായി
പടിഞ്ഞാപ്പുറത്തു കാത്തുനില്ക്കുന്നുണ്ടാകും
ചെറിയേട്ടന്‍,
'റാലീ'സൈക്കിളിടിച്ചു പടിതുറന്നു
ഒരുകെട്ട് 'വിപ്ളവാഭിവാദന'
നോട്ടീസുകളുമായി
കോളേജില്‍നിന്നെത്തിക്കാണും.
വാശിപിടിച്ച്
സിമന്റ്തറയുടെ ഇളംതണുപ്പില്‍
കവിള്‍ചേര്‍ത്തു കിടക്കുന്നുണ്ടാകും
അവള്‍ക്കു ഏടത്തിയമ്മ കലക്കുന്ന
'ഗ്ലാക്സോ'പ്പാലിലൊരല്പ്പം
ബാക്കി വന്നെങ്കിലോയെന്നു കൊതിച്ച്
സ്കൂള്‍ യൂണിഫോം മാറ്റാതെ
ഞാന്‍ കാവലിരിയ്ക്കുന്നുണ്ടാകും.....
കാലം ബുള്‍ഡോസറിന്മേലേറി
കയറുമായി പുറപ്പെട്ടി
ട്ടുണ്ടെന്നറിയാതെ,
നിഷ്ക്കളങ്കമായി
വിരുന്നുകാര്‍ക്കായി കാക്കുന്ന
എന്‍റ്റെ വീടും പ്രിയമുള്ളവരെയും
വീണ്ടെടുക്കാന്‍
ഇവിടെ... ഇപ്പോള്‍...
ഈപ്പാടവരമ്പിലൂടെ നടന്നുകേറി...
പാടത്തു കുത്തിയിരുന്നു കൊഞ്ചുന്ന
നായികാനായകന്‍മാരെത്തള്ളിമാറ്റി
മായപ്പെട്ടിയുടെ
അനന്തസാദ്ധ്യതകളിലേക്കു..
പിന്നാമ്പുറ-
സ്ഥലകാലങ്ങളിലേക്കു
ഞാന്‍ നൂണ്ടിറങ്ങി മറയുന്നു.
-------------------------------------
മലയാളം വാരിക-25/7/2008
[ലാഡനും ലാലെയും-ഇറാനിലെ സയാമീസ് ഇരട്ടകള്‍-
കുറച്ചുനാള്‍മുന്‍പ് ഇവറ്‍ വാറ്ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.
രണ്ടായിപ്പിരിയാനുള്ള ആഗ്രഹത്തില്‍,അപകടകരമായ ഒരു ശസ്ത്രക്രിയയ്ക്കുവിധേയരായതിന്റെ
ഫലമായി ജീവിതംതന്നെ നഷ്ടപ്പെട്ട ഈ സഹോദരിമാരുടെ മാനസീക സംഘറ്ഷങ്ങളെയും, മരണത്തെയും പറ്റി ഒരു ചിന്ത]
മരണപത്രം പ്രശ്നമാകുമ്പോള്