Tuesday, October 14, 2008

ഉച്ചാടനം

എഴുതപ്പെടുന്നവ,
അക്ഷരപ്പാത്രം കവിഞ്ഞാലും
അർത്ഥവ്യാപ്തിയോളമേ
വളരു
പാത്രമുടച്ചു മറ്റൊന്നിൽപ്പകർന്നാലും
അർത്ഥസീമകൾ മാറ്റിവരഞ്ഞാലും
സ്വരൂപം സ്പഷ്ട്ടമായി
സ്വന്തം പരിധിയറിഞ്ഞവ

എഴുതപ്പെടാത്തവയിലപകടങ്ങളേറെ!

കണ്ടുംകേട്ടും
പറഞ്ഞുമറിഞ്ഞും
ബോധത്തിൽക്കോറിവീണവ
ശീലം ശരിയെന്നു വരുത്തി
സംഘമനസ്സിന്റെ
കടുംഭിത്തിമേൽ
കാലം ആഴത്തിൽ-
ക്കോറിയിട്ടവ

അർത്ഥവും നാനാർത്ഥവും
ചികഞ്ഞു
ആർക്കും ഇഷ്ട്ടരൂപങ്ങൾ കല്‍പ്പിയ്ക്കാം
സ്വാർത്ഥതയുടെ
കടുകുമണിയിലൊതുക്കുകയോ
അനന്തവിശാ‍ലതയിലെയ്ക്ക്
വളർത്തുകയോ ആകാം

അരൂപികളായൊഴുകിവന്ന്
ബുദ്ധിയിൽ കുടിയിരിയ്ക്കുന്നവയെ
തിരിച്ചറിഞ്ഞ്
തിരിഞ്ഞുനിന്ന്
ചോദ്യങ്ങളോരോന്നായി-
ക്കല്ലെറിഞ്ഞ്
ഉച്ചാടനം ചെയ്യുകയാണ്

----------------------