Tuesday, January 27, 2009

ശ്രീരാമസേനാമൃതം

വത്സേ!സുഗുണേ! കുമാരി! നീ കേൾക്കണം
സത്സ്വഭാവം തെളിഞ്ഞെന്നുടെ വാക്കുകൾ
നിന്നുടെ ദാഹമറിഞ്ഞിങ്ങുവന്നുഞാൻ
പബ്ബുകൾ തേടിനീ യാത്രയായെന്നതും.


നീന്നേപഠിപ്പിച്ചു നേരേനടത്തുവാൻ
എന്നേ നിയോഗിച്ചു മാനം പുലർത്തുവാൻ.
നിന്നാലിതാകൊലാ മദ്യം കുടിയ്ക്കുവാൻ
നിർണ്ണയമെന്നൊരു വാക്ക് നീ ചൊല്ലുക


നാടിൻ മഹിമയും പേരും പെരുമയും
മാനിനി കാത്തുകൊള്ളേണം ധരിയ്ക്കുക
അല്ലായ്കിലേതു വിധേനെയും ഭാരത
ദേശംവെടിഞ്ഞുനീ ദൂരെ ഗമിയ്ക്കുക
-----------------------------------

Monday, December 22, 2008

മണിക്കിലുക്ക്

കുഞ്ഞികൈയിലൊരു
കിലുക്കാംപെട്ടിതന്നമ്മ പറഞ്ഞു
ഇതെങ്ങിനെയോ
കിലുക്കിയാല്‍
ആരും പാടാത്ത
പാട്ട് പാടും
ഉള്ളിലെ വര്‍ണ്ണമണികളി-
ലേതൊക്കെയോ
തിരഞ്ഞെടുത്ത്
നിരത്തിയാല്‍
നിന്റെ വിരല്‍ത്തുമ്പില്‍
അഗ്നിയും പൂവും
വിരിയും
‘എങ്ങിനെയമ്മേ’
അക്ഷമയില്‍
വിവശയായി ഞാന്‍
കിതച്ചു
‘എങ്ങിനെ..യെങ്ങിനെയമ്മേ..’
അമ്മയുടെ മൗനം
മന്ത്രിച്ചതുപോലെ..
‘അത്
നിനക്കു മാത്രമേ അറിയൂ‘.
-----------------


‘ചിന്ത‘ യിൽ വന്ന കവിതയാൺ.
കാണാത്തവർക്ക് വേണ്ടി

Friday, November 14, 2008

പകർച്ചവ്യാധി

ആദ്യം,
കണ്ണില്‍
കരട് വീണതുപോലെയൊരു
തോന്നലാണുണ്ടാകുക,
പിന്നീട് വായില്‍
കയ്പുനീര്‍ നിറഞ്ഞുതുടങ്ങും…
അപ്പോളെങ്കിലും
സ്വയമറിഞ്ഞ്
ചികിത്സ തുടങ്ങിയില്ലെങ്കില്‍
പതിയേ...
കനല്‍ വീണതുപോലെ,
നെഞ്ചിലൊരു
നെരിപ്പോടെരിഞ്ഞുതുടങ്ങും...
ചെവികളിലൊരു മുഴക്കം
കാഹളമൂതിത്തുടങ്ങും...
എവിടേക്കു തിരിഞ്ഞാലും
എന്തോ ഒന്നഴുകിയ ഗന്ധം
പരക്കുന്നതുപോലെ തോന്നും..

മുഖം
വക്രിച്ചു തുടങ്ങുമ്പോള്‍
ശരീരം കോച്ചിവലിച്ച്
ശവം പോലെ
മരവിയ്ക്കും.

മൊഴിയുന്ന വാക്കിലും
എഴുതുന്ന വരിയിലും
പകരുന്ന വിഷാണു
പരിവര്‍ത്തനം ചെയ്ത്
അധികവീര്യം നേടി,
അതിതീവ്രതയോടെ
വിരല്‍ത്തുമ്പില്‍
സാന്ദ്രീകരിയ്ക്കും.

അവസാനം
ദുര്‍മന്ത്രവാദിയെപ്പോലെ,
അട്ടഹസിച്ചുകൊണ്ട്
അകലേയ്ക്ക്
കയ്യ് ചൂണ്ടുന്ന-
യിടത്തുനിന്നൊക്കെ
ചോര തെറിച്ചുതുടങ്ങും
അങ്ങിനെയാണ്
അന്തരീക്ഷത്തിലാകേ പരക്കുന്ന
രക്തബീജങ്ങള്‍,
അതു വഴി
കടന്നുപോകുന്നവരുടെ
കണ്ണില്‍ കരടായിപ്പാറിവീണ്,
വീണ്ടും വീണ്ടും
പുനര്‍ജ്ജന്മം നേടുക.

Tuesday, October 14, 2008

ഉച്ചാടനം

എഴുതപ്പെടുന്നവ,
അക്ഷരപ്പാത്രം കവിഞ്ഞാലും
അർത്ഥവ്യാപ്തിയോളമേ
വളരു
പാത്രമുടച്ചു മറ്റൊന്നിൽപ്പകർന്നാലും
അർത്ഥസീമകൾ മാറ്റിവരഞ്ഞാലും
സ്വരൂപം സ്പഷ്ട്ടമായി
സ്വന്തം പരിധിയറിഞ്ഞവ

എഴുതപ്പെടാത്തവയിലപകടങ്ങളേറെ!

കണ്ടുംകേട്ടും
പറഞ്ഞുമറിഞ്ഞും
ബോധത്തിൽക്കോറിവീണവ
ശീലം ശരിയെന്നു വരുത്തി
സംഘമനസ്സിന്റെ
കടുംഭിത്തിമേൽ
കാലം ആഴത്തിൽ-
ക്കോറിയിട്ടവ

അർത്ഥവും നാനാർത്ഥവും
ചികഞ്ഞു
ആർക്കും ഇഷ്ട്ടരൂപങ്ങൾ കല്‍പ്പിയ്ക്കാം
സ്വാർത്ഥതയുടെ
കടുകുമണിയിലൊതുക്കുകയോ
അനന്തവിശാ‍ലതയിലെയ്ക്ക്
വളർത്തുകയോ ആകാം

അരൂപികളായൊഴുകിവന്ന്
ബുദ്ധിയിൽ കുടിയിരിയ്ക്കുന്നവയെ
തിരിച്ചറിഞ്ഞ്
തിരിഞ്ഞുനിന്ന്
ചോദ്യങ്ങളോരോന്നായി-
ക്കല്ലെറിഞ്ഞ്
ഉച്ചാടനം ചെയ്യുകയാണ്

----------------------



Wednesday, September 10, 2008

ഒരേ കടൽ

ആഴക്കടലിലേ-
യ്ക്കെടുത്തെറിയപ്പെടുമെന്ന്
കരുതിയതല്ല.
മുങ്ങിത്താഴാതെയും
നീന്തിക്കേറാനാകാതെയും,
തിരകളെടുത്തെറിഞ്ഞുലയ്ക്കുന്ന
വെണ്ണപ്പാവയായി മാറി
സൂര്യതാപത്തി-
ലുരുകിയൊലിയ്ക്കുമെന്ന്
കരുതിയതേയല്ല

Friday, August 22, 2008

നൃത്തം

പാതീമയക്കമായ്
പാതീവെളിച്ചമായ്
ഓർമ്മതൻ തുഞ്ചത്ത് ചാഞ്ചാടിനിൽക്കവേ
അങ്ങുമിങ്ങുംതാളമിട്ടുമാറുന്നപോൽ
അവ്യക്തമായിക്കിലുങ്ങും ചിലങ്കകൾ..

എങ്ങിമിരുട്ടിൻ യവനികവീഴവേ
ചുറ്റുംകതകുകളോരോന്നടയുന്നു
ഉള്ളിൽക്കടന്നങ്ങിരുന്നു ധ്യാനത്തിനായ്,
മെല്ലെത്തുറക്കുന്ന ജാലകക്കീഴിലായ്
ആരോവിടർത്തുന്നു കാലടിപ്പാടുകൾ
രംഗപൂജയ്ക്ക് പൂവാരീയെറിഞ്ഞപോൽ

ഓർക്കാതിരിയ്ക്കേ നടുവിലെമുറ്റത്തു
മോടീയിറങ്ങിതൻ പാവാടനീർത്തിയ-
ങ്ങോരോചുഴറ്റിലുമോരായിരം തുള്ളി
ചുറ്റുംതെറിപ്പിച്ചുമെന്നെക്കുളിർപ്പിച്ചു-
മുന്മത്തമാടുന്ന വർഷകാലദ്രുത
നാടോടിനൃത്തച്ചുവടു പകർന്നവൾ

താളംതുടിയ്ക്കും പദങ്ങൾക്കുചുറ്റിലും
വൃത്തംചമയ്ക്കും തളികയിലേറവേ
‘ആകാമെനിയ്ക്കുമിന്നീനൃത്തചാതുരി’-
യെന്നപോൽക്കുച്ചിപ്പുടീവേഷമാർന്നവൾ

കാലസർപ്പത്തിന്റെ ദംശനവ്യാധിയി-
ലാകേത്തളർന്നൂ വിവശംകിടക്കവേ
നീറും മുറിപ്പാടിലോരോന്നിലും ചുണ്ട്
ചേർത്തുവെച്ചൂറ്റീ ഫണം പൊക്കിയാടുവോൾ

മായപോൽ മാറാലന്നൂൽ‍പ്പരപ്പിൽച്ചിറ-
കൊട്ടിപ്പിടിയ്ക്കുന്ന പക്ഷിയ്ക്ക് ശാന്തിയായ്
ആകാശവർണ്ണങ്ങൾ പീലിയിലേറ്റുവി-
ടർത്തീ മയൂരമായ് ചോട് വെയ്ക്കുന്നവൾ

ആഴമളക്കാനിറക്കുന്ന വാളിൻ ത-
ലപ്പിൽനിന്നിറ്റിയ രക്തകണങ്ങളെ
ഏറ്റുവാങ്ങീത്തിരുനെറ്റിയിൽ ചാർത്തവേ
കാൽച്ചിലമ്പിട്ട് വെളിച്ചപ്പെടുന്നവൾ

തൂലികത്തുമ്പിൽനിന്നൂർന്നിറങ്ങീ ഗൂഢ-
മാത്മദലത്തിൽ മയങ്ങിക്കിടക്കുവോൾ
തേടിയെത്തും മിഴിത്തൂവൽ തഴുകവേ
കാവ്യലഹരിയിലാടിത്തിമിർപ്പവൾ

മുന്തിരീത്തേനിന്റെ പാനപാത്രം ചുണ്ടി-
ലിറ്റിച്ച് സർവ്വം കിനാവായി മഞ്ഞുപോൽ
നേർത്തലിഞ്ഞില്ലാതെയാകുന്നൊരുന്മത്ത
മാത്രയിലേയ്ക്കെന്നെ യാത്രയാക്കീ,വീണ്ടും
നിത്യനിഗൂഢതപൂക്കും തമസ്സിന്റെ
തീരങ്ങളിൽമിന്നി മായുന്നു നൂപുരം.

Wednesday, July 30, 2008

ഉടുപ്പിന്റെ വിഭ്രാന്തികള്‍

ഉടുപ്പിന്റെ വികൃതികളാണ്‍
പ്രശ്നം
കാലത്തുണർന്നണിയാന്‍ നോക്കുമ്പോള്‍
ചിലപ്പോള്‍
കൈകാലുകള്‍ സ്ഥാനം തെറ്റിവളർന്ന്
മാറിനിന്ന്
കളിയാക്കി ചിരിയ്ക്കുന്നുണ്ടാകും
മുറിച്ചെടുത്ത് സ്വസ്ഥാനങ്ങളില്‍-
ത്തുന്നിച്ചേർക്കുന്നത് വരെയുള്ള
അതിഭീത സ്വപ്നങ്ങള്‍....


മറ്റ്ചിലപ്പോഴൊരു
ചാറ്റല്‍മഴയില്‍ കുതിർന്ന്
മുമ്പ്കാണാത്ത
പലനിറങ്ങളണിഞ്ഞ്
കാറ്റത്ത്കിടന്നങ്ങിനെ
ആടുകയാവും.
ആകെ കഴുകിയുണക്കി
പഴയനിറം
വീണ്ടെടുക്കുന്നതുവരെയുള്ള
അതിഗൂഢനോവുകള്‍...


മറ്റ്ചിലപ്പോള്‍
ആകൃതിയാകെ മാറിമറിഞ്ഞ്
പിടിതരാതെ
തലയ്ക്ക്മുകളില്‍
പറന്നുനടക്കുന്നുണ്ടാ‍വും
വല്ലവിധവുമെത്തിപ്പിടിച്ച്
വലിച്ചുംകുറുക്കിയും
പൂർവ്വരൂപത്തിലാക്കുന്നത് വരെയുള്ള
അപൂർവ്വഭ്രാന്തികള്‍....

ഉടുപ്പിന്റെ
വലിപ്പവും
നിറവും
ആകൃതിയുമൊക്കെ
നാട്ടുക്കൂട്ടം
നേരത്തേ
നിശ്ചയിച്ചുകഴിഞ്ഞതാണല്ലോ.
-----------------------

(കുറേക്കാലം മുന്‍പ് പ്രസിദ്ധീകരിച്ച ഒരു കവിത)