Thursday, May 15, 2008

ഓറ്മ്മയ്ക്കായി

ഡയറിയുടെ
അപ്പോയ്ന്മെന്റ്സ് താളില്‍
ഒരോറ്മ്മക്കുറിപ്പ്-
മതിലിനപ്പുറമുള്ള
അപരിചിതനുമായി
ഒരു കൂടിക്കാഴ്ച്ച-
തീയതിയില്ല!

സമയത്തിന്റെ
വന്മതിലിന്മേ-
ലിങ്ങേയറ്റവും
മങ്ങേയറ്റവും
രണ്ട് വാതിലുകള്‍-
ഒന്ന്-എന്റ റ്
രണ്ട്-എക്സിറ്റ്

ചോദ്യമിങ്ങനെ-
ഒന്നാം വാതിലിനരുകില്‍
കാത്തുനില്‍ക്കാം..
ഇങ്ങോട്ട് വരട്ടെയെന്നോ?
അതോ-
രണ്ടാം വാതിലിലൂടെ
അങ്ങോട്ട് പോകണോ?






Tuesday, May 06, 2008

പരിത്യക്ത

മറ്റേ പാതിയും പിടിച്ചെടുത്ത്‌
അര്‍ദ്ധനാരീശ്വരസിംഹാസനം
തന്റേതുമാത്രമാക്കി
പൂര്‍ണ്ണേശ്വരനായിച്ചമയവേ
ഗോപുരവാതിലിനപ്പുറം
പരിത്യക്തദേവി നിന്ന്‌
നിരന്തരം യാചിക്കുന്നു:
"തിരിയെത്തരൂ...
ഒരു മുപ്പത്തിമൂന്നു
ശതമാനമെങ്കിലും...."

Thursday, April 24, 2008

ടെസ്റ്റിങ്ങ് തുടരുന്നു...

ഇതിനുമുന്‍പുള്ള കാതോരം
പോസ്റ്റ് ഗൂഗിള്‍ കണ്ടമട്ട് വെച്ചിട്ടില്ല!

ഇതു വീണ്ടുമൊരു പരീക്ഷണപ്പറക്കല്‍...
ഗൂഗിള്‍ തള്ളിപ്പറഞ്ഞ പുതിയൊരു
ബ്ലോഗിതാ ഇവിടെ

Monday, April 07, 2008

ചതുരംഗം

കരിനീലവസ്ത്രം
ഭീമാകാരം
ആപാദചൂഢമാവൃത-
മപ്പുറം
കരുനീക്കും വിരല്‍ത്തുമ്പു
പോലുമദൃശ്യം
ഏതോമായാഭ്രമത്തില്‍ക്കു-
രുങ്ങിയീക്കളിപ്പലക-
തന്നിപ്പുറം-
വിവശം വ്യഥിതം
വിട്ടുപോകുവാന്‍ വയ്യ!

സ്ഥലം കാലം
പദം സ്വപ്നം
പിന്നെയൊട്ടേറെ-
ക്കാലാള്‍ജന്മങ്ങ-
ളാലീച്ചതുരംഗം.

... ഇനിയുമൊരു കരു നീങ്ങുന്നു,
ഇരുള്‍പ്പുരികമൊ-
ന്നുയറ്ത്തി വെല്ലും പോ-
ലാരോ ഹസിയ്ക്കുന്നു.
എടുക്കണോ
തടുക്കണോ
ഒഴിയണോ വെട്ടി-
മാറ്റണോ...
ഒരുനാളുമൊടുങ്ങാതീ
വിഭ്രാന്തി...

കളിനിറ്ത്തി-
യകത്തുപോയ്‌
മുഖം തുടച്ചുടുപ്പുമാറ്റി
വീണ്ടും തുടങ്ങിയാ-
ലടുത്ത കളിയിനിയും
നന്നാക്കാം-
പതറുംചിന്ത...

"കഴിഞ്ഞതവണയു-
മിതുചൊല്ലിത്തോ-
റ്റമ്പിയതല്ലേ?"
ഹാസ്യം
തലയറഞ്ഞ-
ട്ടഹാസം.

Sunday, March 23, 2008

അഞ്ചാം മരണം


ഒന്നാം മരണം വന്നതു
ഓറ്ക്കാപ്പുറത്തായിരുന്നു
മടങ്ങുമ്പോള്‍
ആളും ആത്മാവും
കൂടെപ്പോയി

രണ്ടാം മരണം വന്നതു
പേടിച്ചു പേടിച്ചി-
രിയ്ക്കുമ്പോഴായിരുന്നു
ആത്മാവിരിയ്ക്കെത്തന്നെ
ആളെമാത്രം കൂട്ടി
കാണാമറയത്തേയ്ക്ക്
കൊണ്ടുപോയി

(ഇതില്‍ക്കൂടുതലിനിയെന്തെന്ന്
ആശ്വസിയ്ക്കുമ്പോള്‍)
മുന്നാം മരണം വന്നതു
പരിഹാസച്ചിരിയുമായായിരുന്നു
കയ്യെത്തും ദൂരത്താ-
ളിരിയ്ക്കെത്തന്നെ,
ഓറ്മ്മയുടെ
പിടിവള്ളിമുറിഞ്ഞ്
ഇരുട്ടിലാണ്ടുപോകു-
മാത്മാവു
എത്തിത്തൊടാനാകാതെയായി.

നാലാം മരണം വന്നതു
ഒരുപിടി മൂടല്‍ മഞ്ഞ്
ജപിച്ചെറിഞ്ഞുകൊണ്ടാ‍യിരുന്നു
സ്മൃതിയില്ച്ചെന്നതുവീണു
മനസ്സ് മങ്ങിയൊരാള്‍
ആളും ആത്മാവുമിരിയ്ക്കെത്തന്നെ
ആകേമാറിപ്പോയി!

അഞ്ചാം മരണ-
മിറങ്ങിക്കാണും,
വരുമ്പോള്‍
ചൊല്ലിത്തരാം..
ഈയാള്‍
ഇവിടെയുണ്ടെങ്കില്‍.
---------------------------------

നാലാം മരണം വളരെ അപൂറ്‍വ്വവുമായ ഒരനുഭവമായതുകൊണ്ട്
ഒരടിക്കുറിപ്പ് വേണമെന്നു തോന്നുന്നു.
മരണത്തിന്റെ വാ‍തില്‍ വരെപ്പോയി തിരിയെവന്നൊരു പ്രിയവ്യക്തി-രക്ഷപ്പെട്ടുവെന്നെല്ലാവരും പറയുമ്പോഴും അതുറപ്പിച്ചുവിശ്വസിയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.
കാരണം,ഒരാളുടെ സ്വഭാവത്തിന്റെ ആകെത്തുകയില്‍നിന്നു, ഒരു ജീവിതത്തില്‍ ആറ്ജ്ജിച്ചെടുത്ത അനുഭവജ്ഞാനം മുഴുവന്‍ തുടച്ചുനീക്കപ്പെടുകയും,ജന്മസിദ്ധമായ പ്രകൃതം മാത്രം ബാക്കിയാകുകയും ചെയ്യുമ്പോള്‍, അതൊരു മരണസമാനമായ നഷ്ട്ടംപോലെത്തന്നെ.
ഒറ്റനോട്ടത്തില്‍ മൂന്നാം മരണവുമായി(അള്‍ഷിമേഴ്സ്) സാമ്യം തോന്നാമെങ്കിലും ഈ വ്യക്തികളുമായി ഇടപെടുന്നവരുടെ അനുഭവം തികച്ചും വ്യത്യസ്ഥമാണ്‍

Thursday, February 14, 2008

പാട്ടിന്റെ പാടവരമ്പിലൂടെ പുറകോട്ട്

അലസക്കാഴ്ച്ചയുടെ

കുഞ്ഞുതിരശീലയില്‍

നിലാവുണര്‍ന്നപോലെ..

കറുപ്പും വെളുപ്പും

മിനുങ്ങിത്തുടങ്ങുമ്പോള്‍

‘ നാടന്പാട്ടിന്റെ മടിശീലകിലുക്കി ‘

സ്നേഹം കൈമാറുന്ന

നസീറും ശ്രീവിദ്യയും.


ആപ്പാടവരമ്പിലൂടെ

അല്‍പ്പം നടന്നുകേറി

വലത്തോട്ട് തിരിഞ്ഞാല്‍

അടുത്ത മുക്കായി.

അവിടെക്കാത്തുനിന്ന്,

സ്വപ്നച്ചിറകിലെന്നപോലെ

ഒഴുകിയെത്തുന്ന

'പഴങ്കഥപ്പാട്ട് ' എന്ന

ആദ്യത്തെ ബസ്സില്‍ക്കേറി,

പുറകോട്ട് യാത്രചെയ്താല്‍

നഗരഹൃദയമായി..

എന്റെയിടമായി!


" ഹോസ്റ്റലാണോ ഹോസ്പ്പിറ്റലാണോ"

എന്നൊക്കെയന്വേഷിച്ചു

വഴിതെറ്റിയെത്തുന്നവര്‍ക്ക്

ഔപചാരികതയുടെ

മഞ്ഞച്ചായം തേച്ച

ഇരുനിലക്കെട്ടിടം.

പക്ഷെ,ഒതുക്കുകള്‍കയറുമ്പോള്‍,

താമരവളയം കൊണ്ട്

കൊണ്ടാട്ടം വറക്കുന്ന

വേളിച്ചെണ്ണ വാസന,

നീണ്ട ഇടനാഴിയിലൂടെ-

യൊഴുകിവന്നു വരവേല്‍ക്കുന്നുണ്ടാവും.


അകത്തെമുറിയിലമ്മ

കടുത്ത ശ്വാസമ്മുട്ടലിനിടയിലും

'മലയാളനാട്' വായിച്ച്

കണ്ണടയൂരും മുന്‍പേ

"നല്ല കഥ" എന്നു

പേജിനടിയില്‍ കുറിക്കുന്നുണ്ടാകും

അഛന്‍കോടതിവേഷത്തില്‍,

ചുമരിലെ പടത്തിലിരുന്നു

അതുനോക്കിച്ചിരിക്കുന്നുണ്ടാകും.


തളത്തില്‍ വല്യേട്ടന്‍,

മേശ നിറയുന്ന പഴയ

'മര്‍ഫി'റേഡിയോയുടെ

പൊട്ടലും ചീറ്റലും അവഗണിച്ചു

സൂചി തിരിച്ചു തിരിച്ചു

'മെല്വില്ഡി മെല്ലോ'യുടെ

വാര്‍ത്ത പിടിച്ചെടുക്കുകയും

കൂട്ടത്തില്‍

പ്രധാനമന്ത്രിയെ-

പ്പഴിക്കുന്നുമുണ്ടാകും

" വിധവകള്‍ നാടുഭരിച്ചാല്‍

ഗുണം പിടിക്കില്ല"


കാര്യസ്ഥന്പണിക്കരമ്മാവന്‍,

വരവ്‌-746 രൂപ 43 പൈസ

ചിലവ്‌-746 രൂപ 43പൈസ

എന്നു കൃത്യമായി

കണക്കെഴുതിയുണ്ടാക്കിയ പുസ്തകം

അമ്മയെക്കാണിച്ചു ബോധിപ്പിക്കാനായി

പടിഞ്ഞാപ്പുറത്തു കാത്തുനില്ക്കുന്നുണ്ടാകും


ചെറിയേട്ടന്‍,

'റാലീ'സൈക്കിളിടിച്ചു പടിതുറന്നു

ഒരുകെട്ട്'വിപ്ളവാഭിവാദന'

നോട്ടീസുകളുമായി

കോളേജില്‍നിന്നെത്തിക്കാണും.


കുഞ്ഞിമോള്‍

വാശിപിടിച്ച്

സിമന്റ്തറയുടെ ഇളംതണുപ്പില്‍

കവിള്‍ചേര്‍ത്തു കിടക്കുന്നുണ്ടാകും

അവള്‍ക്കു ഏടത്തിയമ്മ കലക്കുന്ന

'ഗ്ലാക്സോ'പ്പാലിലൊരല്പ്പം

ബാക്കി വന്നെങ്കിലോയെന്നു കൊതിച്ച്

സ്കൂള്‍ യൂണിഫോം മാറ്റാതെ

ഞാന്‍ കാവലിരിയ്ക്കുന്നുണ്ടാകും.....


കാലം ബുള്‍ഡോസറിന്മേലേറി

കയറുമായി പുറപ്പെട്ടി

ട്ടുണ്ടെന്നറിയാതെ,

നിഷ്ക്കളങ്കമായി

വിരുന്നുകാര്‍ക്കായി കാക്കുന്ന

എന്‍റ്റെ വീടും പ്രിയമുള്ളവരെയും

വീണ്ടെടുക്കാന്‍

ഇവിടെ... ഇപ്പോള്‍...

ഈപ്പാടവരമ്പിലൂടെ നടന്നുകേറി...

പാടത്തു കുത്തിയിരുന്നു കൊഞ്ചുന്ന

നായികാനായകന്‍മാരെത്തള്ളിമാറ്റി

മായപ്പെട്ടിയുടെ

അനന്തസാദ്ധ്യതകളിലേക്കു..

പിന്നാമ്പുറ-

സ്ഥലകാലങ്ങളിലേക്കു

ഞാന്‍ നൂണ്ടിറങ്ങി മറയുന്നു.

-------------------------------------

മലയാളം വാരിക-25/7/2008












Tuesday, February 05, 2008

ദ്വന്ദ്വം

[ലാഡനും ലാലെയും-ഇറാനിലെ സയാമീസ്‌ ഇരട്ടകള്‍-
കുറച്ചുനാള്‍മുന്‍പ്‌ ഇവറ്‍ വാറ്ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു.
രണ്ടായിപ്പിരിയാനുള്ള ആഗ്രഹത്തില്‍,അപകടകരമായ ഒരു ശസ്ത്രക്രിയയ്ക്കുവിധേയരായതിന്റെ
ഫലമായി ജീവിതംതന്നെ നഷ്ടപ്പെട്ട ഈ സഹോദരിമാരുടെ മാനസീക സംഘറ്ഷങ്ങളെയും, മരണത്തെയും പറ്റി ഒരു ചിന്ത]



ഒന്നായ നമ്മെയിനി
രണ്ടായ്പ്പിളറ്ന്നു വഴി
വെവ്വേറെയാക്കുവാന്‍
കാലം പറഞ്ഞ കഥ...


വലിച്ചെറിയണം നിന്നെ...
തമ്മിലുരുകിച്ചേറ് -
ന്നുയിറ് കൊണ്ടോരെങ്കിലും,
നിരന്തരമെതിറ്ദിശകളില്‍
വലിഞ്ഞിടയില്‍ ഞെരുങ്ങു-
മിരു പ്രാണനന്യോന്യമലറുന്നു
വലിച്ചെറിയണം നിന്നെ...

ചമയങ്ങളുതിറ്ന്നു
സിരകളയഞ്ഞു
താന്‍-
താന്‍ മാത്രമാകു-
മേറ്റം സ്വകാര്യതയില്‍പ്പോലും
പ്രേത ബാധപോല്‍
പിന്തുടറ്ന്നെത്തു-
മന്യസാന്നിധ്യമായ്‌
പരസ്പ്പരം
നരകമായ്തീര്‍ന്നോര്‍ നാം.


ഭ്രാന്തനു,മനാഥനും
തെണ്ടിയ്ക്കും തെരുവുപട്ടിയ്ക്കും പോലും
വെറുതേകിട്ടിയ സ്വര്‍ഗ്ഗം-
ഏകാന്തത !
നമുക്കതുപോലും പാഴ്മോഹം.


തമ്മില്‍ പകുത്തു
പൂറ്ണ്ണരാകാന്‍
സ്വയം നേടാന്‍-
ജീവപ്രവാഹം പകുക്കണം
നാം
നീയുംഞാനു-
മാകണം..

കാണാമറയത്തു നിന്നൊരേ
ചരടിന്‍തുമ്പിലിരു-
പാവകളെ ക്കളിപ്പിയ്ക്കും
വിനോദംമതിയാക്കുക...
ചരടുപകുക്കുകയല്ലെങ്കില്‍..
മുറിച്ചേക്കുക !

പൂറ്ണ്ണത്തില്‍ നിന്നും
പൂറ്ണ്ണമെടുത്തു
ബാക്കി
പൂറ്ണ്ണമെന്നു
കരുതിയെന്നാല്‍..
പൂറ്ണ്ണം മറന്നു
പരിപൂറ്ണ്ണം തിരഞ്ഞുവോ..
രൂപം തഴഞ്ഞു
നിഴല്‍രൂപംതിരഞ്ഞുവോ..
ദ്വന്ദ്വങ്ങളുള്ളിലെ
ഞാനുമീ പിന്നെയീ
ഞാന്‍ തന്നെയെന്നതു
കാണാതെ പോയിതോ?

ഒന്നായനമ്മളിനി രണ്ടെന്നു തോന്നിയതി-
നുണ്ടായ ശോകമിതു
സറ്വ്വം തകറ്ത്തഖില-
മില്ലാതെയാകവെ
കാലം രചിച്ച കഥ .
----------------------------------

(ദേശാഭിമാനി-മാറ്ച്ച് 25/2007)