Friday, November 14, 2008

പകർച്ചവ്യാധി

ആദ്യം,
കണ്ണില്‍
കരട് വീണതുപോലെയൊരു
തോന്നലാണുണ്ടാകുക,
പിന്നീട് വായില്‍
കയ്പുനീര്‍ നിറഞ്ഞുതുടങ്ങും…
അപ്പോളെങ്കിലും
സ്വയമറിഞ്ഞ്
ചികിത്സ തുടങ്ങിയില്ലെങ്കില്‍
പതിയേ...
കനല്‍ വീണതുപോലെ,
നെഞ്ചിലൊരു
നെരിപ്പോടെരിഞ്ഞുതുടങ്ങും...
ചെവികളിലൊരു മുഴക്കം
കാഹളമൂതിത്തുടങ്ങും...
എവിടേക്കു തിരിഞ്ഞാലും
എന്തോ ഒന്നഴുകിയ ഗന്ധം
പരക്കുന്നതുപോലെ തോന്നും..

മുഖം
വക്രിച്ചു തുടങ്ങുമ്പോള്‍
ശരീരം കോച്ചിവലിച്ച്
ശവം പോലെ
മരവിയ്ക്കും.

മൊഴിയുന്ന വാക്കിലും
എഴുതുന്ന വരിയിലും
പകരുന്ന വിഷാണു
പരിവര്‍ത്തനം ചെയ്ത്
അധികവീര്യം നേടി,
അതിതീവ്രതയോടെ
വിരല്‍ത്തുമ്പില്‍
സാന്ദ്രീകരിയ്ക്കും.

അവസാനം
ദുര്‍മന്ത്രവാദിയെപ്പോലെ,
അട്ടഹസിച്ചുകൊണ്ട്
അകലേയ്ക്ക്
കയ്യ് ചൂണ്ടുന്ന-
യിടത്തുനിന്നൊക്കെ
ചോര തെറിച്ചുതുടങ്ങും
അങ്ങിനെയാണ്
അന്തരീക്ഷത്തിലാകേ പരക്കുന്ന
രക്തബീജങ്ങള്‍,
അതു വഴി
കടന്നുപോകുന്നവരുടെ
കണ്ണില്‍ കരടായിപ്പാറിവീണ്,
വീണ്ടും വീണ്ടും
പുനര്‍ജ്ജന്മം നേടുക.